സർക്കാർ പ്രൈമറി സ്കൂളുകളിൽ കുട്ടികൾ കൂടിയതോടെ അധ്യാപകനിയമനം റെക്കോഡിലേക്ക്. ഒഴിവുകൾ നികത്താൻ പി.എസ്.സി. റാങ്ക്പട്ടികയിൽ ഉദ്യോഗാർഥികൾ തികയാത്ത സ്ഥിതിയാണ്. ആളില്ലാതെ റാങ്ക്പട്ടിക റദ്ദാകാതിരിക്കാൻ ആറുജില്ലകളിൽ നിയമനശുപാർശ നിർത്തിവെച്ചു. പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികൾ പി.എസ്.സി. ഊർജിതമാക്കിയിട്ടുണ്ട്.
എൽ.പി.സ്കൂൾ അധ്യാപകനിയമനമാണ് റെക്കോഡിലേക്ക് കടക്കുന്നത്. ഇനി ഒരു വർഷംകൂടി കാലാവധിയുള്ള റാങ്ക്പട്ടികയിൽനിന്ന് 14 ജില്ലകളിലായി 5653 പേർക്ക് നിയമനശുപാർശ ലഭിച്ചു. കോവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ ഇവരിൽ ചിലർക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ റാങ്ക്പട്ടികകളാണ് മതിയായ എണ്ണം ഉദ്യോഗാർഥികളില്ലാത്തതിനാൽ നേരത്തേ റദ്ദാകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ റാങ്ക്പട്ടികയിലെ അവസാനത്തെ ഉദ്യോഗാർഥിക്ക് പി.എസ്.സി. നിയമനശുപാർശ നൽകാതിരിക്കയാണ്. ഈ ജില്ലകളിലെ റാങ്ക്പട്ടികയിൽ ഉദ്യോഗാർഥികളെ കൂടുതലായി ഉൾപ്പെടുത്തി വിപുലീകരിക്കുന്നത് പരിഗണിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി. നിരസിച്ചു.
പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽ കട്ട് ഓഫ് മാർക്ക് താഴ്ത്തി പിന്നീട് ഉദ്യോഗാർഥികളെ കൂട്ടിച്ചേർക്കുന്നതിന് വ്യവസ്ഥയില്ലെന്നാണ് പി.എസ്.സി. വാദിക്കുന്നത്.
കഴിഞ്ഞ മൂന്ന് അധ്യയനവർഷങ്ങളിലായി സർക്കാർ-എയ്ഡഡ് സ്കൂളിൽ അഞ്ചുലക്ഷം കുട്ടികളാണ് വർധിച്ചത്. ഇവരിൽ 2.10 ലക്ഷം പേർ സർക്കാർ സ്കൂളുകളിൽ പ്രവേശനംനേടിയവരാണ്. ഇങ്ങനെ കുട്ടികൾ കൂടിയതും മുൻവർഷങ്ങളിൽ തസ്തികകൾ ഒഴിഞ്ഞുകിടന്നതുമാണ് എൽ.പി.അധ്യാപകനിയമനം വർധിക്കാൻ കാരണമായത്.
ഒഴിവുകൾ ധാരാളം നിലവിലുള്ളതിനാൽ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിന് പി.എസ്.സി. നടപടി തുടങ്ങി. കഴിഞ്ഞ നവംബറിൽ ഒ.എം.ആർ. പരീക്ഷ നടത്തി. റാങ്ക്പട്ടിക റദ്ദാകുന്ന ജില്ലകളിലെങ്കിലും പുതിയത് അടുത്ത വർഷത്തോടെ തയ്യാറാക്കാനാകുമെന്നാണ് പി.എസ്.സി. പ്രതീക്ഷിക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിയമനശുപാർശയുണ്ടായത്. കഴിഞ്ഞവർഷം ഡിസംബർ രണ്ടുവരെയായി 1179 പേർക്കാണ് നിയമനശുപാർശ അയച്ചത്. മുഖ്യപട്ടികയിലെ മുഴുവൻ പേർക്കും നിയമനശുപാർശ നൽകിയാൽ റാങ്ക്പട്ടിക റദ്ദാകും. ഉപപട്ടികയിൽ അവശേഷിക്കുന്നവർക്ക് നിയമനം കിട്ടില്ല. ബാക്കിയുള്ള ഒഴിവുകൾ നികത്താനായി റാങ്ക്പട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ ട്രിബ്യൂണലിനെ സമീപിച്ചത്.
DETAILS OF ADVICE :- https://www.keralapschelper.com/2020/11/details-of-advice-to-lp-school-teacher.html
സർക്കാർ സ്കൂളുകളിൽ കൂടിയ കുട്ടികളുടെ എണ്ണം
2017-18 - 75,000
2018-19 - 70,644
2019-20 - 65,215
ആകെ - 2,10,859
Post A Comment:
0 comments: